താരതമ്യം

കാര്‍പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി മഴയത്ത് കുടയെടുക്കാന്‍ നില്‍ക്കാതെ വിനീത് പോയി ഗേറ്റ് അടച്ചു. അമ്മയും അനിയത്തിയും ചില ബന്ധുക്കളും ചാരുപടിയില്‍ ഇരിപ്പുണ്ട്. കാറില്‍ നിന്ന് ഇറങ്ങി അവിടെ എത്തിയ അച്ഛനോട് അവര്‍ ചോദിക്കുന്നുണ്ട് 'എന്തായി പോയിട്ട്' എന്ന് ?
"അവര് ഒപ്പിട്ടു തന്നു" എന്ന് അച്ഛന്‍ പറഞ്ഞു..
വിനീത് അപ്പോള്‍ ഉമ്മറത്തേക്ക് വന്നു കയറി, കാലില്‍ ചെളിയുണ്ട്. അവന്‍ അത് ചവിട്ടിയില്‍ തുടയ്ക്കുമ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു "അങ്ങനെ അത് കഴിഞ്ഞു അല്ലെ?.. ഹാ.. ഇതാവും ഈശ്വര നിശ്ചയം"
വിനീത് മറുപടിയൊന്നും പറയാതെ ഉള്ളിലേക്ക് കയറിപ്പോയി. ചവിട്ടു പടിയിലെ വെളുത്ത ടൈല്‍സില്‍ അവന്‍റെ ചളിപുരണ്ട കാല്‍പാദം പാദമുദ്ര പതിപ്പിച്ചിരുന്നു.. ചാറ്റല്‍ മഴ കൊണ്ട് അത് അവിടെ പരക്കുന്നു..
വിനീത് മുറിയില്‍ എത്തി.. എന്തോ ഒരു മഴ പെയ്തു തോര്‍ന്നത് പോലെ ഉള്ള അവസ്ഥ. നിര്‍വികാരമായ അവസ്ഥ. ദേഷ്യമോ, സങ്കടമോ, ആശ്വാസമോ എന്താണ് തനിക്ക് സത്യത്തില്‍ തോന്നേണ്ടത് എന്ന് തന്നെ അവനു നിശ്ചയം ഇല്ലായിരുന്നു. പുറത്തു സംസാരം കേള്‍ക്കാം. അമ്മാവന്‍ ഒക്കെ വന്നിട്ടുണ്ട്. കല്യാണത്തിന് വന്നു ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് പോയതാ.. പിന്നെ ഇപോഴാ കാണുന്നത്..
അമ്മാവന്‍ ഉമ്മറത്ത്‌ ഇരുന്ന് അച്ഛനോട് പറയുന്നത് വിനീതിന് കേള്‍ക്കാം " ഞാന്‍ രഘുവിനെയേ കുറ്റം പറയൂ. ഭാര്യയും ഭര്‍ത്താവും ആയാല്‍ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകും. എന്ന് വെച്ച് ഉടനെ വിവാഹമോചനം ആണോ. നിങ്ങള്‍ അച്ഛനും അമ്മയും പറഞ്ഞു മനസിലാക്കണ്ടേ.? എന്‍റെ മോള്‍ക്ക്‌ എന്തൊക്കെ പ്രശ്നം ആയിരുന്നു, ഇപോ വല്ല കുഴപ്പവും ഉണ്ടോ? എന്താ കാരണം ? ഞാന്‍ അവളെ പറഞ്ഞു മനസിലാക്കി. ഇപ്പൊ അവള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചു. വിവാഹജീവിതം തന്നിഷ്ടം കാണിക്കാന്‍ ഉള്ളതല്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം. എല്ലാ വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാവരും ദിവോര്സ് ചെയ്യുകയാണോ?"
അതെ.. മറ്റുള്ളവര്‍ക്ക് അഡ്ജസ്റ്റ് ചെയ്തു ജീവിക്കമെങ്ങില്‍ എന്തുകൊണ്ട് വിനീതിന് ആയികൂടാ ? വീണ്ടും താരതമ്യം.
ഓര്‍മവെച്ച കാലം മുതല്‍ ഉള്ളതാണ് ഈ താരതമ്യം. പത്താം ക്ലാസ്സ്‌ വരെ ചേച്ചി ആയിരുന്നു പ്രശ്നം. അവളുടെ അത്രക്കും മാര്‍ക്ക്‌ ഇല്ലെങ്ങില്‍ പ്രശ്നം. പിന്നെ അയല്‍ വീട്ടിലെ ചെക്കന്‍, അച്ഛന്റെ കൂട്ടുകാരന്‍റെ മകന്‍, അമ്മയുടെ ചേച്ചിയുടെ മകന്‍, ഇവരുടെ മാര്‍ക്കും, സ്വഭാവവും എല്ലാം വെച്ച് താരതമ്യം. പത്താം ക്ലാസ്സ്‌ കഴിഞ്ഞപോള്‍ ചേച്ചി കോമേര്‍സ് ആണ് എടുത്തത്‌. ഇനിയും താരതമ്യം സഹിക്കാന്‍ വയ്യാത്തത് കൊണ്ട് സയന്‍സ് കിട്ടാന്‍ വേണ്ടി വിനീത് കുത്തി ഇരുന്നു പഠിച്ചു. സയന്‍സ് എടുത്തു. പ്ലസ്‌ ടു കഴിഞ്ഞ് ചേച്ചി ബികോം പഠിക്കാന്‍ പോയി. വിനീത് ബി.ടെക് പഠിക്കാന്‍ ചേര്‍ന്ന്. അവനോടു ആരും അഭിപ്രായം ചോദിച്ചില്ല. നേരത്തെ പറഞ്ഞ പലരും അതാണ്‌ പഠിച്ചത്, അതുകൊണ്ട് അവനും പഠിച്ചു.
ഒരു സപ്പ്ളി പോലും ഇല്ലാതെ ബി.ടെക് പാസ്‌ ആയി. പഠിച്ച് ഇറങ്ങിയാല്‍ ഉടനെ ജോലി കിട്ടും എന്നാണ് കരുതിയത്‌. എവടെ.!!! കൂടെ പഠിച്ച സപ്പ്ളി ഉള്ളവന്മാര്‍ പലരും ജോലിക്ക് കയറി. ബന്ധു ബലം..അത് പക്ഷെ വീട്ടില്‍ പറയാന്‍ പറ്റില്ല. പിന്നെ അവര്‍ ശ്രമിച്ച പോലെ വിനീത് ശ്രമിച്ചില്ല എന്ന് പറയാം. കാരണം അവന്‍ ജയിച്ചു നില്‍ക്കുകയല്ലേ.. സ്വാഭാവികമായും ജോലി കിട്ടും എന്നവന്‍ പ്രതീക്ഷിച്ചു.
അവനെ കാത്തിരുന്നത് വീണ്ടും താരതമ്യം തന്നെ ആയിരുന്നു.. അവനു കിട്ടി, ഇവന് കിട്ടി, എന്‍റെ മോന് മാത്രം കിട്ടിയില്ല. സപ്പ്ളി ഉള്ളവന് വരെ ജോലി കിട്ടി, പാസ്‌ ആയവന് ജോലിയില്ല. എന്നൊക്കെയുള്ള കുത്ത് വാക്കുകള്‍ വീട്ടില്‍ .
പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍.
ആദ്യം അന്വേഷണം : ജോലി ആയില്ലേ.?
പിന്നെ ഉപദേശം : വീട്ടുകാരെ നോക്കണ്ടേ, ചേച്ചിയെ കെട്ടിക്കണ്ടേ?
പിന്നെ വഴികാട്ടല്‍: നമ്മുടെ സേവ്യറിന്റെ മകന്‍ ഇങ്ങനെ എന്തോ ആണ് പഠിച്ചത്. അവനു ജോലി ആയല്ലോ. ആ വഴിക്ക് നോക്കികൂടെ?
മൗനം ആയിരുന്നും ഇതൊനിനൊക്കെ ആകെയുള്ള മറുപടി.
കാലാന്തരേ തിരിച്ചറിവ് ഉണ്ടായി. വിദ്യാഭ്യാസ യോഗ്യത വെച്ച് കാശ് ഉണ്ടാക്കാന്‍ നോക്കിയാല്‍ അധികം ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. കാരണം ആ യോഗ്യത ഉള്ളവര്‍ ഒരുപാട് ഉണ്ടാവും. സ്വന്തം കഴിവ് വിറ്റ് കാശാക്കാന്‍ പറ്റിയാല്‍ നന്നായി ജീവിക്കാം. ഇനി ഈ പറഞ്ഞ കഴിവ് എന്താണെന്നു കണ്ടെത്തണം എന്ന് മാത്രം.
രണ്ടു കല്യാണങ്ങള്‍. അതാണ്‌ വിനീതിനെ മാറ്റിമറിച്ചത്. ഒരു ബന്ധുവിന്റെയും ഒരു കൂട്ടുകാരന്‍റെ അനിയത്തിയുടെയും. സദ്യ, വണ്ടി, സ്റ്റേജ്-പന്തല്‍ ,തുടങ്ങിയ കാര്യങ്ങള്‍ ഏല്‍പ്പിക്കാനും എല്ലാം മുന്നില്‍ നിന്ന് നടത്താനും അവന്‍ ഉണ്ടായിരുന്നു. ആ രണ്ടു കല്യാണവും നന്നായി നടത്തിയപോള്‍ അവനു തോന്നി ഇതൊരു ബിസിനസ്‌ ആക്കിയാലോ എന്ന്.
അങ്ങനെയാണ് കല്യാണം ഏറ്റെടുത്തു നടത്താന്‍ തുടങ്ങിയത്. ആദ്യം ചെറുതായി തുടങ്ങി. പതുക്കെ പതുക്കെ ഓരോന്ന് വാങ്ങി വാങ്ങി പിന്നെ മൊത്തമായി ഏറ്റെടുത്തുതുടങ്ങി.
വിനീതുമായി അവന്‍റെ മാതാപിതാക്കള്‍ താരതമ്യം ചെയ്യുന്ന അയല്‍ക്കാരുടെയും, കൂട്ടുകാരുടെയും ജോലിക്കാര് മക്കള്‍ വിദേശത്ത് ആയതുകൊണ്ട് ഇതിനൊന്നും ഓടി നടക്കാന്‍ ആരും ഇല്ല. ഒരു കല്യാണം കഴിഞ്ഞാല്‍ അവര് അധ്വാനിക്കുന്ന പണം വിനീതിന്‍റെ കയ്യില്‍ ഇതും.
ജീവിതം നന്നായി പോയിക്കൊണ്ടിരുന്നു. ആവശ്യത്തിനു പണം. ആവശ്യത്തിനു സമയം. ഇടയ്ക്കു യാത്രകള്‍. വീട്ടുകരെയും കൂട്ടി അമ്പലങ്ങളിലേക്കും കൂട്ടുകാരെ കൂട്ടി മറ്റു സ്ഥലങ്ങളിലേക്കും. സന്തോഷവും സമാധാവും ഉണ്ടായിരുന്നു... കാശ് ഉണ്ടാക്കി തുടങ്ങിയാല്‍ വീട്ടുകാര്‍ക്ക് പിന്നെ പല പ്ലാനും വരും. ചിലവാക്കാന്‍ ഉള്ള പ്ലാനുകള്‍.
അങ്ങനെയാണ് കാര്‍ വാങ്ങുന്നത്. വല്ലപോഴും യാത്ര പോകുന്നതിനു കാര്‍ വാങ്ങാന്‍ അവനു താല്പര്യം ഇല്ലായിരുന്നു. പക്ഷെ അടുത്തുള്ള വീടുകളില്‍ എല്ലാം കാര്‍ ഉണ്ട്. അതുകൊണ്ട് നമുക്ക് ഒരെണ്ണം വേണം. താരതമ്യം.. അവന്‍ ആലോചിച് ഒരു വെള്ള കാര്‍ വാങ്ങി. അതാവുമ്പോള്‍ കല്യാണ ഓട്ടത്തിനും ഉപയോഗിക്കാം.
അങ്ങനെയിരിക്കെ വീണ്ടും താരതമ്യം. കല്യാണം കഴിച്ചൂടെ എന്ന്.? മറ്റുള്ളവര്‍ കല്യാണം കഴിക്കുന്നു. അച്ഛന്‍റെയും അമ്മയുടെയും ബന്ധുക്കളും കൂട്ടുകാരും കൊച്ചു മക്കളെ കളിപ്പിക്കുന്നു. ചേച്ചിയുടെ കുട്ടിയെ കളിപ്പിച്ചാല്‍ പോരെ എന്ന് ചോദിച്ചാല്‍, അവള്‍ വേറെ വീടിലേക്ക്‌ കെട്ടിച്ചു വിട്ട കുട്ടിയല്ലേ എന്നാണ് മറുപടി. ഈ വീട്ടിലേ പേരക്കുട്ടി എന്ന് പറയുമ്പോള്‍ അത് വിനീതിന്‍റെ കുട്ടി ആണ്.
ഒരു വിവാഹത്തെക്കുറിച്ച് വിനീത് ചിന്തിച്ചു തുടങ്ങിയിട്ടില്ലായിരുന്നു. പക്ഷെ വീട്ടുകാര്‍ തീരുമാനിച്ചാല്‍ പിന്നെ കേരളത്തിലെ ഏതൊരു ശരാശരി യുവാവിനെ പോലെ വിനീതിനും വേറെ മാര്‍ഗം ഇല്ലായിരുന്നു.
അങ്ങനെ പെണ്ണ് കാണല്‍. ഇഷ്ട്ടപ്പെട്ട പെണ്ണിനെ അമ്മയ്ക്കും ചേച്ചിക്കും ഇഷ്ട്ടമാവില്ല. സത്യത്തില്‍ ചേച്ചിക്ക് സൗന്ദര്യം ഇല്ലാത്ത ഒരുത്തിയെ അവന്‍ കെട്ടിയാല്‍ മതി എന്നൊരു ആഗ്രഹം ഉള്ളത് പോലെ വിനീതിന് തോന്നാതെ ഇരുന്നില്ല. പിന്നെ ചിലത് ജാതകം ചേരില്ല. ഒടുവില്‍ അമ്മയ്ക്കും ചേച്ചിക്കും മടുത്തു. ആരെയെങ്കിലും കെട്ടിക്കോ എന്ന മട്ടായി. പക്ഷെ അവര്‍ അഭിപ്രായം പറയാതെ ഇരുന്നില്ല.
ഒടുവില്‍ ഒരു ജാതകം ചേര്‍ന്നു. പെണ്ണിനെ ഇഷ്ടമായോ എന്ന് ചോദിച്ചാല്‍ വിനീതിന് അവളില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇഷ്ട്ടക്കെടില്ല എന്ന് മാത്രം. പക്ഷെ ജാതകം ചേര്‍ന്നില്ലേ?? എല്ലാം ആയി. പിന്നെ എല്ലാം വളരെ വേഗം നടന്നു. പക്ഷെ താരതമ്യ സംഭാഷണങ്ങള്‍ പിന്നെയും ഉണ്ടായി. "ഞങ്ങള്‍ മകള്‍ക്ക് ഇത്രയാണ് കൊടുത്തത്. ചേട്ടന്‍റെ മകന് ഇത്രയാണ് തന്നത്.. എന്നുവെച്ചു ഞങ്ങള്‍ക്ക് ഡിമാന്‍ഡ് ഒന്നും ഇല്ലകേട്ടോ.!!" അങ്ങനെ അവന്റെ ആത്മാഭിമാനവും പണയം വെച്ച് അമ്മാവന്മാര്‍ അമ്മയുടെ നേതൃത്തത്തില്‍ അവനെ വെച്ച് വിലപേശി. ഒടുവില്‍ കരാര്‍ ഉറപ്പിച്ചു.
കല്യാണം വളരെ ലളിതമായി വേണം എന്നായിരുന്നു വിനീതിന്. പക്ഷെ അമ്മക്ക് വീണ്ടും താരതമ്യം. കുടുംബത്തിലെ ബാക്കി കല്യാണ റിസെപ്ഷന്‍ പോലെ ആവരുത് ഇത്. മാത്രമല്ല വിനീതിന് അതിനുള്ള സൗകര്യം ഉണ്ടല്ലോ. അങ്ങനെ ഒരു വന്‍ റിസെപ്ഷന്‍ അങ്ങ് നടത്തി. എന്നിട്ട് എന്തായി.?
താലി കെട്ടും സദ്യയും ഉച്ചക്ക് തന്നെ കഴിഞ്ഞു. അതിനു ശേഷം വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ ഈ കണ്ട ആര്‍ഭാടം കാണിക്കുന്നത് എന്തിനാണെന്ന് വിനീതിനും അറിവില്ലായിരുന്നു. പിന്നെ അത് അവന്‍റെ ബിസിനസ്‌ അതായതുകൊണ്ട്‌ അന്നേ വരെ അവന്‍ അങ്ങനെ ചിന്തിച്ചില്ല എന്ന് മാത്രം.
ഭക്ഷണം കഴിക്കാന്‍ വന്നവര്‍ എല്ലാം കഴിച്ചു , അഭിപ്രായം പറഞ്ഞു, അവരുടെ കാര്യം നോക്കി പോയി. കല്യാണത്തിന്റെ ആര്‍ഭാടം ഒന്നും ഒരുതരത്തിലും ഒരു ഗുണവും ചെയ്യാത്ത യഥാര്‍ത്ഥ ജീവിതത്തിലേക്ക് വിനീത് കടന്നു. അവന്‍ ജീവിതം തുടങ്ങി.
ആദ്യം താരതമ്യം പെണ്ണ് വീട്ടുകാര്‍ തുടങ്ങി. ജോലി വേണം. മരുമകന്‍ പന്തല് പണിയുമായി നടക്കുന്നത് അവര്‍ക്ക് കുറച്ചില്‍ ആണത്രേ. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഈ ഡിഗ്രി മുഴുവിപ്പിക്കാത്ത പെണ്ണിനെ എനിക്ക് കെട്ടിച്ചു തന്നത്?
ജോലി കിട്ടാന്‍ എളുപ്പം അല്ലായിരുന്നു. ജീവിക്കാന്‍ ഉള്ള വരുമാനം ഉണ്ട്. പിന്നെ എന്തിനാ ജോലി. ഇപ്പൊ പഠിച്ചിറങ്ങിയ എഞ്ചിനീയമാര്‍ക്ക് പോലും ജോലി ഒന്നും ഇല്ല. പിന്നെയാ പണ്ടെങ്ങോ പഠിച്ചിറങ്ങിയ വിനീതിന്. പിന്നെ പേരിനു ഒരു ജോലി തരപ്പെടുത്തി. ജോലിക്ക് പോവാന്‍ തുടങ്ങി.
ക്യാബിന്‍ എന്ന് പറയുന്ന ഒരു പെട്ടിക്ക് അകത്ത് 9 തൊട്ട് 5 വരെ ഇരിക്കുന്നു. തിരിച്ചു വരുന്നു. മടുപ്പിക്കുന്ന ജീവിതം, തിങ്കളാഴ്ച മുതല്‍ ശനി ആവാന്‍ ഉള്ള കാത്തിരിപ്പ്‌.. ശമ്പള ദിവസം
മുതല്‍ അടുത്ത ശമ്പള ദിവസ വരെയുള്ള കാത്തിരിപ്പ്‌. അതായിരുന്നു ജോലി., ഞായറാഴ്ച കിട്ടിയാല്‍ ആശ്വാസം ആയിരുന്നു. ഇഷ്ട്ടപ്പെട്ട പണി എടുക്കാമല്ലോ. പക്ഷെ എല്ലാം കൂടി പറ്റാതെ ആയി. വല്ലാത്ത ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളും. വന്ന പല കല്യാണ ഓര്‍ഡറുകളും വേണ്ടെന്നു വെച്ചു.
ഇതിനിടയ്ക്ക് വിവാഹ ജീവിതം വല്യ കുഴപ്പം ഇല്ലാതെ പൊയ്ക്കൊണ്ടിരുന്നു എന്നതാണ് ഏക ആശ്വാസം. ആകെ അവന്‍ പറഞ്ഞിട്ട് അവള്‍ കേള്‍ക്കാതെ ഇരുന്നത് ഒരുകാര്യമാണ്. അവളോട്‌ ഡിഗ്രി മുഴുവിപ്പിക്കാന്‍ പറഞ്ഞു. അവള്‍ക്കു മടി. കല്യാണത്തിന് മുന്‍പേ എനിക്ക് പഠിക്കണം എന്ന് പറഞ്ഞ് വാശി കാണിച്ചത് അവന്‍ ഓര്‍ത്തു.
അങ്ങനെ പൊയ്ക്കൊണ്ടിരുന്ന ജീവിതത്തില്‍ പിന്നെ എന്താണ് സംഭവിച്ചത്..
പ്രശ്നം നിസാരമാണ്.. താരതമ്യം. അതില്‍ വിനീതിന് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു.. അവന്‍ അറിയാത്ത കഥകള്‍ ഒരുദിവസം അവന്‍ അറിഞ്ഞു. അതിനെ പറ്റി അവന്‍ ചോദിച്ചു. അന്ന് തുടങ്ങി പ്രശ്നങ്ങള്‍.
അവള്‍ക്കു ഒരു പ്രണയം ഉണ്ടായിരുന്നു., അത് കാരണമാണ് അവളുടെ പഠിത്തം നിര്‍ത്തിയത്, ആര്‍ക്കു കെട്ടിച്ചു കൊടുത്താലും കാമുകന് കെട്ടിച്ചു കൊടുക്കില്ല എന്ന് അവളുടെ അച്ഛന് വാശി. അവസാനം അവളെ ഭീഷന്നിപ്പെടുത്തി വിനീതിന് കെട്ടിച്ചു കൊടുത്തു.
ആദ്യമൊന്നും അവള്‍ ഒന്നും പുറമേ കാണിച്ചില്ല. പിന്നെ അവള്‍ക്കു മൊത്തത്തില്‍ ഒരു ദേഷ്യവും പുച്ചവും. ഒടുവില്‍ അവള്‍ മനസു തുറന്നു. അവളുടെ കാമുകന്‍റെ അത്ര പോര വിനീത്. വിനീതിന് പകരം അവന്‍ ആയിരുന്നെങ്ങില്‍ എന്ന് അവള്‍ക്കു പല സന്തര്‍ഭത്തിലും തോന്നിയത്രേ. പിന്നീടു താരതമ്യങ്ങളുടെ ഘോഷയാത്ര ആയിരുന്നു. എന്തിലും ഇതിലും വിനീതിനെ ഇടിച്ചു താഴ്ത്താനും കുറ്റപ്പെടുത്താനും ആയിരുന്നു അവളുടെ ശ്രമം.. അവനിലെ നന്മയൊന്നും അവള്‍ക്കു കണ്ണില്‍ പിടിച്ചില്ല....
ഇനി ഒരു താരതമ്യം കൂടി കേള്‍ക്കാന്‍ ശക്തി ഇല്ലാത്തതുകൊണ്ട് രാത്രി അവളെയൊന്നു തൊടാന്‍ പോലും അവനു പേടിയായി. അവന്‍റെ ആരോഗ്യം നശിച്ചു, ജോലിയും ബിസിനസും കൊണ്ട് നടക്കാന്‍ പറ്റാതെ ആയി. ശ്രദ്ധ കിട്ടുന്നില്ല. അവള്‍ എല്ലായിടത്തും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നത് കേട്ട് കേട്ട് അവന്‍റെ ആത്മവിശ്വാസം ഇല്ലാതെയായി.
പിന്നെ അവന്‍റെ കുറെ വിഫല ശ്രമങ്ങള്‍ ആയിരുന്നു. അവന്‍ ഭാര്യയുടെ കമുകനെക്കാള്‍ മെച്ചമാണ് എന്ന് കാണിക്കാന്‍... എന്നാല്‍ അതൊക്കെ ദയനീയ പരാജയങ്ങള്‍ ആയി.
ആരോടും ഒന്നും പറയാതെ, അവന്‍ ജീവിച്ചു. എന്ത് പറയാന്‍? ജാതക ചേര്‍ച്ചയുള്ള ആര്‍ഭാടമായി ഞാന്‍ കല്യാണം കഴിച്ച എന്‍റെ ഭാര്യക്ക് എന്നെ ഒരു വിലയില്ല എന്ന് പറയണോ.? സത്യത്തില്‍ സ്വന്തം വ്യക്തിത്വം കൊണ്ടല്ലേ ഒരു പെണ്ണിനെ സ്വന്തമാക്കേണ്ടത്? അല്ലാതെ ജാതക ചേര്‍ച്ചയും ധനസ്ഥിതിയും നോക്കിയാണോ.? ജീവിതകാലം മുഴുവന്‍ പിറകെ നടന്നാലും തിരിഞ്ഞു നോക്കാത്ത പെണ്ണിനെ ജാതക ദോഷം കൊണ്ട് സ്വന്തമാക്കിയ പലരെയും ഭാഗ്യവാന്‍ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇതേ അവസ്ഥ ആയിരിക്കുമോ എന്ന് വിനീത് ഭയന്നു.
എന്നോ ഒരിക്കല്‍ ധൈര്യം കിട്ടി. അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. സ്വന്തം വീട്ടില്‍ കാര്യം പറഞ്ഞു. മറ്റൊരുത്തനെ മനസില്‍ കൊണ്ട് നടക്കുന്ന പെണ്ണിനെയാണോ എന്‍റെ മകന്‍റെ തലയില്‍ കെട്ടി വെച്ചത് എന്ന് പറഞ്ഞ് അമ്മ അവിടെ വിച്ചു വഴക്കായി. ആ ഒരു കാര്യത്തില്‍ അമ്മയോട് അവനു നന്ദിയുണ്ട്. പിന്നീട് എല്ലാം വേഗത്തില്‍ ആയി.
മുറിയില്‍ ഒറ്റക്കിരുണ്ണ്‍ ഇത്രയും ചിന്തിച്ചു കൂട്ടിയപ്പോള്‍ ആരെ പഴിക്കണം എന്ന് അവന് അറിയില്ലായിരുന്നു. കിട്ടിയ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ ശ്രമിക്കാത്ത അവളെ പഴിക്കണോ.? മുഖമറിയാത്ത അവളുടെ കാമുകനെ പഴിക്കണോ? വാശി തീര്‍ക്കാന്‍ മറ്റൊരാളുടെ ജീവിതം വെച്ച് കളിച്ച അവളുടെ വീട്ടുകാരെ പഴിക്കണോ?
അതോ എന്നെ തന്നെയോ ? അധികം ആലോചിക്കാനോ പരാതി പറയാനോ നിന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങി. പഴയ പന്തല്‍ പണിയുടെ ഷെഡില്‍ പോയി. ഇനി എല്ലാം വീണ്ടും തുടങ്ങണം. ജോലി തിരക്കും വീട്ടിലെ പ്രശ്നങ്ങളും കാരണം കുറെ നാളായി ഇവിടെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. അന്ന് എല്ലാവരും പറഞ്ഞിട്ടും ഇത് വില്‍ക്കാഞ്ഞത് നന്നായി. ഒന്ന് ഉഷാര്‍ ആയി ഒരു കല്യാണം നടത്തിയാല്‍ തീരാവുന്നത്തെ ഉള്ളൂ ഈ പ്രശ്നമൊക്കെ...
അവന് ചിരി വന്നു. ഒരു കല്യാണത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ വേറെ ഒരു കല്യാണം. അവന്‍ മനസുകൊണ്ട് പ്രാര്‍ത്ഥിച്ചു.. ഇനി നടത്തുന്ന കല്യാണങ്ങള്‍ എല്ലാം പെണ്ണിന്റെയും ചെറുക്കന്റെയും ഇഷ്ട്ടത്തോടെ ആവണേ എന്ന്..
തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മാവന്‍ പറയുന്നത് കേട്ടൂ.. " ഈ തലമുറയുടെ പ്രശ്നമാണ് ഇത്. പണ്ടത്തെ തലമുറയിലും പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷെ അവര്‍ ഉടനെ വിവാഹം വേര്‍പ്പെടുത്താന്‍ പോവില്ല. ഇന്നത്തെ തലമുറയ്ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ വയ്യ. എല്ലാത്തിനും എടുത്തുചാട്ടം ആണ്." വീണ്ടും താരതമ്യം...
ഇത്തവണ വിനീത് മിണ്ടാതെ ഇരുന്നില്ല.
അവന്‍ പറഞ്ഞു.. "അമ്മാവാ, ഈ പറഞ്ഞ പഴയ തലമുറയാണ് ഇപ്പോഴത്തെ മാതാപിതാക്കള്‍. താല്‍പ്പര്യം ഇല്ലാത്ത കല്യാണത്തിന് മക്കളെ നിര്‍ബന്ധിക്കുന്നതും, പ്രേമിക്കുന്ന പെണ്ണിനേയും ചെറുക്കനെയും പിരിച്ച് ആത്മഹത്യാ ഭീഷണി വരെ മുഴക്കി വേറെ ഒരാള്‍ക്ക്‌ കെട്ടിച്ചു കൊടുക്കുന്നതും ആ തലമുറയാണ്.. അപ്പോള്‍ പിന്നെ കുറ്റം ആരുടെയാ ?" അമ്മാവന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവന്‍ അകത്തേക്ക് കയറിപ്പോയി...
ഒരുത്തനെ പ്രേമിക്കുന്ന പെണ്ണിനെ പിടിച്ചു മറ്റൊരുത്തനു കേട്ടിച്ചുകൊടുക്കുന്ന ഇടപാട് ആവല്ലേ ഒരു കല്യാണവും.. എന്ന പ്രാര്‍ത്ഥനയോടെ..

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍